അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന പ്രധാനപ്പെട്ട ഒരു തെയ്യം ആണ് തോട്ടുംകര ഭഗവതി തെയ്യം. ഭരണ വർഗ്ഗത്തിന്റെ കൊടും ക്രൂരതയ്ക്കിരയായി കൊല്ലപ്പെടുകയും പിന്നീട് ദൈവക്കരുവായി പുനർജനിക്കുകയും ചെയ്ത ഒരു സ്ത്രീയാണ് തോട്ടുംകര ഭഗവതി. കാഴ്ചയിൽ ഏറെ മനോഹരമായ തോട്ടുംകര ഭഗവതിയുടെ തോറ്റവും തെയ്യവും ഏറെ രൗദ്ര ഭാവം ഉള്ളതാണ്.
തോട്ടുംകര ഭഗവതീയുടെ ഐതിഹ്യം ഇങ്ങനെ ആണ്. തന്റെ ഭർത്താവും മക്കളും മരിച്ച ഒരു സ്ത്രീ ആ ദുഃഖത്തിൽ നിന്നും അല്പം ആശ്വാസം കിട്ടാൻ നിരന്തരം രാമായണം വായിച്ചു കൊണ്ടിയിരുന്നു. അതിമനോഹരമായി രാമായണം വായിക്കുന്ന ആ സ്ത്രീ കോലത്തു നാട് വാഴുന്നവരുടെ നാടുവാഴിയുടെ കണ്ണിൽ പെട്ടു. സുന്ദരിയായ സ്ത്രീയുടെ കഥ കോലത്തു വാഴുന്നവരുടെ ചെവിയിലും എത്തി. വാഴുന്നവർ ആ സ്ത്രീയെ കൊട്ടാരത്തിലേക്കു വിളിപ്പിക്കുകയും അനഭിലഷണീയമായ കാര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ തനിക്കു ഒന്നിനോടും താല്പര്യം ഇല്ലെന്നും ഭർത്താവും മക്കളും മരിച്ച ഞാൻ അംങ്ങേ അറ്റം മനോവേദനയിൽ കഴിയുകയാണെന്നും എന്നെ ഉപദ്രവിക്കരുതെന്നും സ്ത്രീ പറഞ്ഞു. സ്ത്രീയുടെ മറുപടി വാഴുന്നവരിൽ കോപം ഉണ്ടാക്കി. അത്രയ്ക്ക് ദുഃഖം ഉണ്ടെങ്കിൽ അതൊന്നു തെളിയിച്ചു കാണിക്കു എന്ന് ആ സ്ത്രീയോട് വാഴുന്നവർ ആജ്ഞാപിച്ചു.
തന്റെ മനോ താപം തെളിയിക്കുന്നതിന് ഒരു കലവും കുറച്ചു നെല്ലും സ്ത്രീ ആവശ്യപ്പെട്ടു, സ്ത്രീയുടെ ആവശ്യപ്രകാരം പരിചാരകന്മാർ അത് എത്തിച്ചു കൊടുത്തു. നെല്ല് കലത്തിൽ ഇട്ടതിനു ശേഷം കലം മാറിൽ വെച്ചു , കുറച്ചു നേരം കഴിഞ്ഞപ്പോൾ നെല്ല് മലരായി(അവൽ , പൊരി) മാറി. തന്റെ മനോ വേദനയുടെ ചൂട് കാരണം ആണ് നെല്ല് വെന്തു മലരായി മാറിയത് എന്ന് സ്ത്രീ പറഞ്ഞു. സ്ത്രീയുടെ ശക്തി കണ്ട കോലത്തിരി വാഴുന്നവർക്കു പരിഭ്രമം ഉണ്ടായി , ഇത്രയും കഴിവുള്ള ഇവളെ കൊന്നു കളയാൻ വാഴുന്നവർ ആജ്ഞാപിച്ചു.
വാഴുന്നവരുടെ ആജ്ഞ പ്രകാരം അയാളുടെ ശിങ്കിടിമാർ ആസ്ത്രീയെ വിവസ്ത്രയാക്കി ഒറ്റമുണ്ട് മാത്രം ധരിപ്പിച്ചു തലയിലും അരയിലും തീപന്തങ്ങൾ കത്തിച്ചു വിട്ടു. വേദന താങ്ങാൻ പറ്റാതെ ആ സ്ത്രീ നിലവിളിച്ചു കൊണ്ട് ദൂരെ ഓടി. കുറച്ചകലെ കാക്കരത്തു കടവ് എന്ന തോട്ടിലെ വെള്ളം കണ്ട അവൾ അതിൽ എടുത്തു ചാടി ദേഹത്തെ തീ കെടുത്തി. ദേഹമാസകലം പൊള്ളിയ അവൾ വിവസ്ത്ര ആയിരുന്നു. അടുത്തു കണ്ട ഒരു വീട്ടിലേക്കു അവൾ ഓടി ചെന്നു. മുല്ലപ്പള്ളി തറവാട് എന്നായിരുന്നു ആ വീടിന്റെ പേര്. ആ വീട്ടിലെ തറവാട്ടമ്മ സ്ത്രീക്ക് ഉടുക്കാൻ വസ്ത്രവും കുടിക്കാൻ വെള്ളവും നൽകി . ആ ‘അമ്മ കൊടുത്ത വസ്ത്രം അവൾ ധരിച്ചു വെള്ളം കുടിച്ചു ദാഹം മാറ്റി. എന്നാൽ ദേഹം മുഴുവൻ പൊള്ളലേറ്റ അവൾ തൽക്ഷണം മരിച്ചു വീണു. ഊരും പേരും അറിയാത്ത സ്ത്രീയെ മുളളപ്പള്ളി തറവാട്ടുകാർ അവിടെ തന്നെ സംസ്കരിച്ചു.
പിന്നീട്ഭ സ്ത്രീക്ക് അഭയം നൽകിയ മുല്ലപ്പള്ളി തറവാട്ടിൽ ഒരു പാട് നല്ല കാര്യങ്ങൾ സംഭവിച്ചു തുടങ്ങി. എന്നാൽ കോലത്തു വാഴുന്നവരുടെ കൊട്ടാരത്തിൽ നിറയെ അനർത്ഥങ്ങൾ കളിയാടി. സ്ത്രീ ദൈവക്കരുവായി മാറിയിരിക്കുന്നു എന്ന് പ്രശ്ന വിധിയിൽ തെളിഞ്ഞു. അങ്ങനെ തോട്ടിൽ നിന്നും എഴുന്നേറ്റു വന്ന ദേവി എന്ന അർത്ഥത്തിൽ തോട്ടുംകര ഭഗവതി എന്ന പേരിൽ ഭഗവതിയുടെ തെയ്യം കോലത്തു നാട്ടിൽ കെട്ടിയാടി തുടങ്ങി. തോട്ടുംകര ഭഗവതി പിന്നീട് കോലത്തു നാട്ടിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാനം ഉറപ്പിച്ചു. പിന്നീട് മുപ്പത്തൈവർ പരദേവതമാരിൽ ഒരാളായി കോവിലകത്തു പീഡവഴക്കവും ചെയ്തു