കോതാമൂരി

അത്യുത്തര കേരളത്തിൽ  പ്രത്യേകിച്ചും കോലത്ത് നാട്ടിൽ നിലനിന്നിരുന്ന ഒരു അനുഷ്ഠാന തെയ്യം കലാ രൂപം ആയിരുന്നു കോതാമൂരി തെയ്യം അഥവാ കോതാമൂരിയാട്ടം. കന്നിക്കൊയ്ത്തു കഴിഞ്ഞു തുലാം മാസത്തിൽ ആണ് ഈ തെയ്യം കെട്ടിയാടാറുമുള്ളത്. മാരി തെയ്യങ്ങളെയും, ആടി വേടൻ തെയ്യങ്ങളെ പോലെ വീട് വീടാന്തരം കയറി ഇറങ്ങുന്ന ഒരു തെയ്യം ആണ് കോതാമൂരി.  ഉർവ്വരതാ പൂജയ്ക്കായി നാട്ടിൻ പുറങ്ങളിൽ  കെട്ടിയാടിയിരുന്ന കോതാമൂരി ഇന്ന് ഏറെ കുറെ ഇല്ലാതായ ഒരു ഗ്രാമീണ കലാരൂപം ആണ്.

അതാത് സ്ഥലങ്ങളിലെ പ്രധാന കാവുകളിൽ നിന്നും പുറപ്പെട്ടു അടുത്തുള്ള വീട് വീടാന്തരം കയറി വീട്ടു മുറ്റത്തു ആട്ടം നടത്തുകയാണ് കോതാമൂരിയുടെ പതിവ്. ഗോതാവരി തീരത്തിൽ നിന്നും വടക്കൻ കേരളത്തിലേക്കു വന്ന ഗോപാലകൻ മാർ ആരാധിച്ചിരുന്ന ഒരു ദിവ്യത്തമുള്ള പശുവിനെ ആരാധിച്ചു കൊണ്ടുള്ള കലാരൂപം ആണ് കോതാമൂരിയാട്ടം. കോതാ എന്നാൽ കുട്ടി എന്നും മൂരി എന്നാൽ പശു എന്നും ആണ് അർത്ഥം. കോതാമൂരിക്കു ഗോദാവരി , കോതാരി എന്നിങ്ങനെയും പേരുകൾ ഉണ്ട്. 

കോതാമൂരി തെയ്യത്തിന് തലയിൽ ചെറിയ കിരീടവും  അരയിൽ ഗോമുഖം ആകൃതിയിൽ ഉള്ള അലങ്കാരവും ഉണ്ടാവും , ഇതിനു കോതാരി തട്ട് എന്നാണ് പറയാറുള്ളത്, മുൻപിൽ പശുവിന്റെ തലയുടെ രൂപവും പിന്നിൽ വാലും ചേർത്തതാണ് കോതാരിത്തട്ട് , ഓല മടഞ്ഞാണ് ഇത് നിർമിക്കുന്നത്. മുഖത്തു ചുവന്ന ചായവും , ലളിതമായ ആടയാഭരണങ്ങളും ഈ തെയ്യത്തിനു ഉണ്ടാവും. ആൺകുട്ടികൾ ആണ് കോതാമൂരി തെയ്യം കെട്ടിയാടാറുള്ളത്. കോതാമൂരി തെയ്യത്തിന്റെ കൂടെ രണ്ടു പനിയൻ മാരും ഉണ്ടാവും. കോതാരിപ്പശുവിന്റെ പരിചാരകരാണത്രേ പനിയന്മാർ‌.  മുഖപ്പാളയും അരയിൽ കുരുത്തോലയും പൊയ്കാതും അണിഞ്ഞാണ് പനിയന്മാർ ഇറങ്ങുന്നത്. ചിലയിടങ്ങളിൽ നാല് പനിയൻമാർ വരെ ഉണ്ടാവാറുണ്ട്.

പണ്ടുകാലത്ത് ചിറക്കൽ തമ്പുരാന്റെ അനുമതിയോടെ തുലാമാസത്തിൽ ആണ് കോതാമൂരി ആടാൻ തുടങ്ങുന്നത്.  കോതാമൂരി വീട്ടുമുറ്റത്തു ആടുന്നത് വഴി കന്നുകാലികൾക്കും കൃഷിക്കും നേരിട്ട വ്യാധികൾ ഇല്ലാതാവുമെന്നും കൃഷി അഭിവൃദ്ധി പെടും എന്നാണ് വിശ്വാസം. അരമണിക്കൂറിലധികം ഓരോ വീട്ടിലും കോതാമ്മൂരിയാട്ടത്തിനു ചെലവഴിക്കേണ്ടിവരുന്നതുകൊണ്ട് ഗ്രാമത്തിലെ വീടുകളിലെല്ലാം കയറിയിറങ്ങാൻപത്ത് മുതൽപതിനഞ്ചു ദിവസം വരെ എടുക്കാറുണ്ട്. കോതാമൂരി വരുമ്പോൾ വീടുകളിൽ സ്വീകരിക്കുന്നതിനായി വിളക്കും തളികയും നിറനാഴിയും മുറത്തിൽ നെൽ‌വിത്തും ഒരുക്കി വെക്കും. വീട്ടിൽ എത്തിയ ഉടൻ തന്നെ കോതാമൂരിയും പനിയന്മാരും ഇതിനു വലംവെക്കും. തുടർന്ന് പാട്ടുകൾ പാടും. പാട്ടുപാടിക്കഴിഞ്ഞാൽ നെല്ലും പണവും തുണിയും ഇവർക്ക് വീട്ടുകാർ നൽകും. ചിലയിടങ്ങളിൽ പശു തൊഴുത്തിന് ചുറ്റും നടന്നു കോതാമൂരി പാട്ടു പാടാറുണ്ട്.

കോലത്തിരിയുടെ കുലദേവതയായ  ചെറുകുന്ന് അന്നപൂർണേശ്വരി ദേവിയെ കുറിച്ചുള്ള ഐതിഹ്യങ്ങളും കോതാമൂരി പാട്ടിൽ പാടും. ആര്യ നാട്ടിൽ പിറന്ന അന്നപൂർണേശ്വരി കോലത്ത് നാട്ടിൽ ജീവിക്കാൻ കൊതിച്ചതും, പിന്നീട് കപ്പൽ ഏറി കൊല്ലത്തു നാട്ടിൽ ആയിരം തെങ്ങിൽ ഇറങ്ങിയതും തളിപ്പറമ്പ തൃച്ഛംബരത്തപ്പൻ  ദേവിയെ പാണിഗ്രഹണം ചെയ്തതും ഒക്കെ കോതാമൂരി പാട്ടിൽ വര്ണിക്കും. 

ചെറുകുന്ന് അന്നപൂർണേശ്വരിയെക്കുറിച്ചുള്ള കോതാമൂരി പാട്ട് ഇങ്ങനെ ആണ്.

എന്തെല്ലാം നെല്ല് പൊലിക,

ചെന്നെല്ല് വിത്ത് പൊലിക പൊലി എന്നു തുടങ്ങി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാൻ
ഭൂമിലോകത്തിതാ കീഞ്ഞേൻ
ആലവതുക്കലും വന്നാ
ഗോദാവരിയെന്ന പശുവോ -എന്നാണ് പൊലിപ്പാട്ടിലുള്ളത്.

മദ്യമെടുക്കുന്നതിന്റെ വിശദാംശങ്ങളെ വർണ്ണിക്കുന്ന പാട്ടാണ് കലശം‌ പൊലിപ്പാട്ട്. കലശം(മദ്യം) മനുഷ്യർക്കും ദേവതകൾക്കും ഒരുപോലെ പ്രിയപ്പെട്ടതു തന്നെ.

കളിയാടോൻ കളിയാടോൻ കളിയാടോൻ കല്ലേകളിയാടോൻ
കല്ലിന്റെ കീഴ ചുമട്ടിൽ എന്നു തുടങ്ങി
ആർക്കെല്ലാം വേണം
കലശം തൊണ്ടച്ചൻ ദൈവത്തിന്നും വേണം
കലശം മുത്തപ്പൻ ദൈവത്തിനും വേണം
കലശം പൊട്ടൻ ദൈവത്തിനും വേണം
കലശം നാടും പൊലിക നഗരം പൊലിക
കള്ളും പൊലിക കലശം പൊലിക 

എന്തെല്ലാം നെല്ല് പൊലിക,
ചെന്നെല്ല് വിത്ത് പൊലിക പൊലി എന്നു തുടങ്ങി
പതിനെട്ടു വിത്തുമേ പാടിപ്പൊലിപ്പാൻ
ഭൂമിലോകത്തിതാ കീഞ്ഞേൻ
ആലവതുക്കലും വന്നാ
ഗോദാവരിയെന്ന പശുവോ -എന്നാണ് പൊലിപ്പാട്ടിലുള്ളത്.

മദ്യമെടുക്കുന്നതിന്റെ വിശദാംശങ്ങളെ വർണ്ണിക്കുന്ന പാട്ടാണ് കലശം‌ പൊലിപ്പാട്ട്. കലശം(മദ്യം) മനുഷ്യർക്കും ദേവതകൾക്കും ഒരുപോലെ പ്രിയപ്പെട്ടതു തന്നെ.

കളിയാടോൻ കളിയാടോൻ കളിയാടോൻ കല്ലേകളിയാടോൻ
കല്ലിന്റെ കീഴ ചുമട്ടിൽ എന്നു തുടങ്ങി
ആർക്കെല്ലാം വേണം
കലശം തൊണ്ടച്ചൻ ദൈവത്തിന്നും വേണം
കലശം മുത്തപ്പൻ ദൈവത്തിനും വേണം
കലശം പൊട്ടൻ ദൈവത്തിനും വേണം
കലശം നാടും പൊലിക നഗരം പൊലിക
കള്ളും പൊലിക കലശം പൊലിക