പ്രാചീന കാലം മുതൽ തന്നെ കുറത്തി ദൈവ സങ്കല്പം നിലവിൽ ഉണ്ട്. കേരളത്തിൽ ഉടനീളം പല നാടൻ പാട്ടുകളിലും കലകളിലും കുറത്തിയെ കുറിച്ചുള്ള പരാമർശം ഉണ്ട്. പുള്ളി കുറത്തി, മലങ്കുറത്തി, സേവ കുറത്തി, കുഞ്ഞാർ കുറത്തി , തെക്കൻ കുറത്തി , വടക്കൻ കുറത്തി എന്നിങ്ങനെ പല വകഭേദങ്ങൾ ഉണ്ടെങ്കിലും സാക്ഷാൽ ശ്രീ പാർവതീ ദേവിയുടെ അവതാരം തന്നെ ആണ് കുറത്തി എന്നാണ് വിശ്വാസം.
തുളു നാട്ടിലും വടക്കൻ കേരളത്തിലും കുറത്തിയുടെ തെയ്യം കെട്ടിയാടി വരുന്നു. അന്നവും ഐശ്വര്യവും തരുന്ന ഉർവ്വര ദേവതയാണ് കുറത്തി തെയ്യം. കുറത്തി തെയ്യം മന്ത്ര മൂർത്തികളിൽ പെടുന്ന ദേവതയാണ്. തറവാടുകളിലും കാവുകളിലും ആണ് കുറത്തി തെയ്യം കെട്ടിയാടി വരുന്നത്. സ്ത്രീകളുടെ ഇഷ്ട ദേവതയായാണ് കുറത്തി തെയ്യത്തിനെ കരുതി പോകുന്നത്.
കുറത്തി തെയ്യത്തിനെ കുറിച്ചുള്ള ഒരു കഥ ഇങ്ങനെ ആണ്. ശ്രീ കൈലാസത്തിൽ വളർന്ന പാർവതി പുത്രീ. സൂര്യ ദേവന്റെ അടുത്ത് ചെന്ന് വരം ചോദിക്കുകയുണ്ടായി, എന്നാൽ വരം നൽകണം എങ്കിൽ എന്നെ ചതുരംഗത്തിലും ചൂതാട്ടത്തിലും തോൽപിക്കണം എന്ന് സൂര്യദേവൻ ആവശ്യപ്പെട്ടു. സമർത്ഥയായ കുറത്തി സൂര്യ ദേവനെ ചതുരംഗത്തിലും ചൂതിലും തോൽപ്പിച്ചു. താഴ്ന്ന ഒടയും, ഉയർന്ന തിരു മുടിയും വലത്തേ കയ്യിൽ വെള്ളി നാഗ കത്തിയും ഇടത്തെ കയ്യിൽ ചേടക ചെറു മുറ്റിയും സൂര്യ ദേവൻ കുറത്തിക്കു നൽകി.
ഭൂമി ലോകത്തു മലനാട്ടിൽ എത്തിയ കുറത്തി പിന്നീട് അവിടെ നിന്നും അരപ്പുറം നാട്ടിൽ അതിരേവി വാണവരുടെ അരമനയിൽ എത്തി പിന്നീട് വാണവരുടെ അരമന അശേഷം മുടിപ്പിക്കുകയും കന്നുകാലികളെ കൊന്നൊടുക്കുകയും ചെയ്തു. തറവാട്ടിൽ കുഞ്ഞാറു കുറത്തി എത്തിയിട്ടുണ്ടെന്നും പ്രീതിപ്പെടുത്തിയില്ലെങ്കിൽ സർവ്വതും നശിക്കും എന്നും കാര്യസ്ഥൻ കാരണവരോട് പറഞ്ഞു. അതിരേവി കാരണവർ പാലും നീരും നൽകി കുറത്തിയെ പൂജിച്ചു. സംപ്രീതയായ കുറത്തി കുറെ കാലം അവിടെ കുടി കൊണ്ടു.
പിന്നീട് അവിടെ നിന്നും കൊടുമല നാട്ടിലും തളിപ്പറമ്പിനടുത്തുള്ള കീഴാറ്റൂർ വണ്ണാരത്ത് വൈദ്യരുടെ തറവാട്ടിലും കുറത്തി കുടി കൊണ്ടു എന്ന് വിശ്വസിക്കുന്നു.
കുറത്തി പിന്നീട് ചാലത്തൂർ കൊല്ലന്റെ വലതു ഭാഗത്തും , കുന്നരു പടപ്പിൽ വൈദ്യരുടെ വലതു ഭാഗത്തും ചെറുകുന്ന് പനശിയങ്കൽ ഗുരുക്കളുടെ വലതു ഭാഗത്തും കുർത്തിയമ്മ നിലകൊണ്ടു.
പിന്നീട് കുറത്തി അള്ളടം നാട്ടിൽ എത്തി നീലേശ്വരം പട്ടേന മണിയറ തറവാട്ടിൽ സ്ഥാനം ഉറപ്പിച്ചു. അവിടെത്തെ കാരണവർ മണിയറ ചന്തു കുറത്തിയമ്മയെ അവരുടെ വെറ്റില കൊടിക്കു കാവലായി നിർത്തി. കുറത്തിയെ വെറ്റിലയ്ക് കാവൽ നിർത്തിയതറിയാതെ നേർ പെങ്ങൾ ഉണ്ണാങ്ങ വെറ്റില പറിച്ചു മുറുക്കി. എന്നാൽ കുറച്ചു കഴിഞ്ഞു ഉണ്ണാങ്ങ മരണപ്പെടുകയുണ്ടായി . കുറത്തിയമ്മയാൽ മരണപ്പെട്ട ഉണ്ണാങ്ങ പിന്നീട് ദൈവക്കരുവായി പുനർജനിച്ചു എന്നാണ് വിശ്വാസം.
വേലൻ, മാവിലൻ, മാലയാൻ, പുലയൻ, ചെറവൻ തുടങ്ങിയ സമുദായത്തിൽ ഉള്ളവർ ആണ് കുറത്തി തെയ്യം കെട്ടിയാടുന്നത്. വിവിധ വിഭാഗങ്ങൾ കെട്ടിയാടുമ്പോൾ രൂപത്തിലും ഉടയാടകളിലും ഒക്കെ പ്രകടമായ വ്യത്യാസവും കുറത്തി തെയ്യത്തിനു ഉണ്ട്.